ബെർലിൻ: ജർമനിയിലെ പെൻഷൻ സംവിധാനത്തെ ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമാക്കുന്നതിനുള്ള നിർണായക പരിഷ്കാരങ്ങൾക്ക് സർക്കാർ നിയോഗിച്ച പ്രത്യേക പെൻഷൻ കമ്മീഷന്റെ റിപ്പോർട്ടിന് അംഗീകാരം ലഭിച്ചു.
കമ്മീഷൻ സമർപ്പിച്ച 33 ശുപാർശകളും പരസ്പരം ബന്ധപ്പെട്ടവയാണെന്നും അവയിൽ ഒന്നും ഒഴിവാക്കാതെ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ചാൻസലർ ഫ്രീഡ്രിഷ് മെർസ് അറിയിച്ചു.
ജനസംഖ്യയിലെ വാർധക്യം, ആയുർദൈർഘ്യം വർധിക്കുന്നത്, പെൻഷൻ ഫണ്ടിന് നേരിടുന്ന സാമ്പത്തിക സമ്മർദം എന്നിവ കണക്കിലെടുത്താണ് പുതിയ പരിഷ്കാരങ്ങൾ ശുപാർശ ചെയ്തിരിക്കുന്നത്.
വിരമിക്കൽ പ്രായം 70ലേക്ക്
നിലവിൽ 67 വയസിലേക്ക് ഉയർത്തിക്കൊണ്ടിരിക്കുന്ന വിരമിക്കൽ പ്രായം 2031 മുതൽ 2041 വരെയുള്ള കാലയളവിൽ 67.5 വയസായി ഉയർത്തും. തുടർന്ന് ആയുർദൈർഘ്യത്തിലെ വർധനവിന് അനുസരിച്ച് ഇത് വീണ്ടും വർധിപ്പിച്ച് 2051-ഓടെ 68 വയസിലേക്കും 2091-ഓടെ 70 വയസിലേക്കും എത്തിക്കാനാണ് ശുപാർശ.
63-ാം വയസിൽ വിരമിക്കാനുള്ള ആനുകൂല്യം അവസാനിക്കും
45 വർഷം പെൻഷൻ വിഹിതം അടച്ചവർക്ക് 63-ാം വയസിൽ പൂർണ പെൻഷനോടെ വിരമിക്കാനുള്ള നിലവിലെ ആനുകൂല്യം അവസാനിപ്പിക്കും. ദീർഘകാലം ജോലി ചെയ്തവരുടെ കുറഞ്ഞ വിരമിക്കൽ പ്രായം 64 വയസായി ഉയർത്തും.
എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ജോലി തുടരാൻ കഴിയാത്തവർക്ക് മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിക്കും.
മിനി ജോലിക്കാർക്കും നിർബന്ധിത പെൻഷൻ വിഹിതം
നിലവിൽ മിനി ജോലിക്കാർക്ക് പെൻഷൻ ഫണ്ടിലേക്ക് വിഹിതം നൽകുന്നതിൽ നിന്ന് ഒഴിവാകാനുള്ള അവസരമുണ്ട്. പുതിയ പരിഷ്കാരത്തോടെ എല്ലാ മിനി ജോലിക്കാരും നിർബന്ധമായും പെൻഷൻ ഫണ്ടിലേക്ക് വിഹിതം അടയ്ക്കണം.
സ്കൂൾ വിദ്യാർഥികൾക്ക് മാത്രമാണ് ഇതിൽ ഇളവ് ലഭിക്കുക. വിദ്യാർഥികളായി ജോലി ചെയ്യുന്ന പലർക്കും ഇത് അധിക സാമ്പത്തിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ.
സ്വീഡിഷ് മാതൃകയിൽ നിക്ഷേപ ഫണ്ട്
പെൻഷൻ ഫണ്ടിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സ്വീഡിഷ് മാതൃകയിൽ മൂലധന വിപണിയിൽ നിക്ഷേപിക്കുന്ന പുതിയ സംവിധാനം കൊണ്ടുവരും. ഇതിനായി ജീവനക്കാരും തൊഴിലുടമകളും ചേർന്ന് മാസവരുമാനത്തിന്റെ രണ്ട് ശതമാനം അധികമായി പെൻഷൻ ഫണ്ടിലേക്ക് നൽകണം.
സർക്കാർ നടപ്പാക്കുന്ന "എർലി സ്റ്റാർട്ട് പെൻഷൻ' പദ്ധതിയും പുതിയ സംവിധാനവുമായി സംയോജിപ്പിക്കും.
കൂടുതൽ വിഭാഗങ്ങളെ പെൻഷൻ പദ്ധതിയിലേക്ക്
ശമ്പളക്കാരായ ജീവനക്കാർക്ക് പുറമെ സ്വയംതൊഴിൽ ചെയ്യുന്നവർ, രാഷ്ട്രീയ പ്രവർത്തകർ, കമ്പനി ബോർഡ് അംഗങ്ങൾ തുടങ്ങിയവരും നിർബന്ധമായും പെൻഷൻ പദ്ധതിയുടെ ഭാഗമാകും.
പ്രത്യേക പെൻഷൻ സംവിധാനമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ സിവിൽ സർവീസ് നിയമനങ്ങൾ ഗണ്യമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പാർട്ട് ടൈം വിരമിക്കൽ പ്രായവും ഉയരും
ഘട്ടംഘട്ടമായി വിരമിക്കാൻ അനുവദിക്കുന്ന പാർട്ട് ടൈം റിട്ടയർമെന്റ് പദ്ധതിയുടെ പ്രായപരിധി 55ൽ നിന്ന് 58 വയസായി ഉയർത്തും.
നിലവിൽ പ്രചാരത്തിലുള്ള "ബ്ലോക്ക് മോഡൽ' സംവിധാനവും അവസാനിപ്പിക്കും.
എപ്പോൾ നിയമമാകും?
കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊഴിൽ മന്ത്രാലയം നിയമനിർമാണ നടപടികൾ ആരംഭിക്കും. 2026 അവസാനത്തോടെ പാർലമെന്റിന്റെ ഇരുസഭകളായ ബുണ്ടസ്റ്റാഗും ബുണ്ടസ്റാത്തും ബിൽ പാസാക്കിയാൽ 2027 തുടക്കത്തോടെ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.